രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി എത്തിയിരിക്കുന്നു. മലയാളിക്ക് കർക്കടകമെന്നത് വെറുമൊരു മലയാള മാസം മാത്രമല്ല, താളം തെറ്റിയ ശരീരത്തെയും ജീവിതത്തെയും വീണ്ടെടുക്കാനുള്ള സമയം കൂടിയാണ്.

മലയാള കലണ്ടറിലെ അവസാന മാസമായ കർക്കടകം ആത്മീയ ആചാരങ്ങള്‍ക്കും ഭക്തിക്കും കുടുംബക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന കാലഘട്ടമായാണ് കേരളത്തില്‍ കണക്കാക്കപ്പെടുന്നത്. മഴക്കാലത്തിന്റെ തീവ്രത കൂടുതലായ ഈ മാസത്തില്‍ ക്ഷേത്രദർശനം, നാമജപം, രാമായണ പാരായണം, ദാനധർമ്മങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്ന പതിവ് പണ്ടുമുതലേ നിലനില്‍ക്കുന്നു.
കർക്കിടക മാസത്തെ “രാമായണ മാസം” എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ മാസത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പാരായണം ചെയ്യുന്നത് കേരളത്തിലെ പ്രധാന ആത്മീയ ആചാരങ്ങളിലൊന്നാണ്. ശ്രീരാമന്റെ ജീവിത സന്ദേശങ്ങള്‍ ജീവിതത്തില്‍ പകർത്താനുള്ള അവസരമായാണ് ഭക്തർ ഈ മാസത്തെ കാണുന്നത്.
പ്രകൃതിയോടിണങ്ങി ജീവിച്ച മുൻതലമുറകള്‍ നമ്മെക്കടന്ന് പോയത്, കാലവും ജീവിതവും ചേർന്ന് അവർക്ക് രൂപപ്പെടുത്തി നല്‍കിയ ചില സംസ്കാരങ്ങള്‍ നമുക്ക് പകർന്നു കൊണ്ടാണ്. ആ സംസ്കാരത്തില്‍ ആത്മീയതയും പ്രകൃതിയും മനുഷ്യജീവിതവുമെല്ലാം കൂടിക്കലർന്നിട്ടുണ്ട്. കർക്കടകമാസം മലയാളിക്ക് രാമായണ മാസമായത് അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. പ്രകൃതിയോടിണക്കി ഊട്ടിയും പരിചരിച്ചും ആത്മീയതയുടെ തണലില്‍ മനസിനെ ശക്തിപ്പെടുത്തിയും സമൃദ്ധിയുടെ നാളെയിലേക്ക് കടക്കാൻ കർക്കടകം അഥവാ ‘രാമായണമാസം’ മലയാളിയെ പാകപ്പെടുത്തുന്നു.
കർക്കടകം മലയാളിക്ക് പണ്ട് പഞ്ഞമാസമായിരുന്നു. പ്രകൃതി മഴകൊണ്ട് ഭൂമിയെ പരുവപ്പെടുത്തുന്ന കർക്കടകത്തില്‍ മനുഷ്യർ രോഗങ്ങളാലും വരുമാനമില്ലാതെ ദാരിദ്ര്യത്താലും വലയുന്ന ഒരു സാഹചര്യം നിലനിന്നിരുന്നതുകൊണ്ടാണ് പഞ്ഞമാസം എന്ന് കർക്കടകത്തെ വിളിക്കപ്പെട്ടത്. മഴക്കാലം എന്നതിനാല്‍ത്തന്നെ ആളുകള്‍ വളരെപ്പെട്ടെന്ന് രോഗങ്ങള്‍ക്ക് കീഴ്പ്പെടുകയും ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തിരുന്ന ഒരു സമയം കൂടിയായിരുന്നു കർക്കടകം. ഇത്തരം ശാരീരിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ പൂർവ്വികർ കർക്കടകത്തില്‍ ആരോഗ്യ പരിചരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുകയും അതിനനുസരിച്ചുള്ള ജീവിതരീതികളും സുഖചികിത്സകളും ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

