തിരുവനന്തപുരത്ത് മക്കളുടെ മുന്നിൽ വെച്ച് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

നാലാഞ്ചിറയിലാണ് സംഭവം നടന്നത്. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് (46) കാറിൽ കയറി ഒളിവിലാണ്.
കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിനിടെ സുരേഷ് കറിക്കത്തി ഉപയോഗിച്ച് ഹസീനയെ ആക്രമിക്കുകയായിരുന്നു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം സുരേഷ് സ്ഥലത്ത് നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. മൂത്ത മകളാണ് വിവരം മണ്ണന്തല പൊലീസിനെ അറിയിച്ചത്.
നാലുമാസമായി നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം. ഹസീനയും സുരേഷും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവർ തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ദമ്പതികൾക്ക് നാല് മക്കളുണ്ട്.
മണക്കാട് സ്വദേശിയാണ് ഹസീന സുരേഷ് വട്ടിയൂർക്കാവ് സ്വദേശിയും . ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കുന്നത് ആയാണ് അറിയുന്നത്
സംഭവത്തിൽ മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

