മൂത്രം കുടിപ്പിച്ചു
ഷോക്കടിപ്പിച്ചു.

ലൈംഗിക ചൂഷണത്തിനും വഞ്ചനാക്കുറ്റത്തിനും സ്വയം പ്രഖ്യാപിത ആള്‍ദൈവവും സ്ത്രീകളടക്കം ഏഴ് സഹായികളും അറസ്റ്റില്‍.
പൂനെയിലെ ഉബലെനഗറിലെ ഒരു ബംഗ്ളാവില്‍ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ആരോഗ്യ, കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനത്തിന്റെ മറവിലായിരുന്നു ചൂഷണം. ഹരിയാനയിലെ സിൻഹഡഗ് സ്വദേശിയും പൂനെയിലെ പ്രമുഖ കമ്പനിയിലെ ജീവനക്കാരിയുമായ 41കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രാധാമോഹൻ മിശ്ര (59), സഹായിയായ കൻവാള്‍ നയൻ (58), ആറ് സ്ത്രീകള്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ ജൂണ്‍ 20വരെ റിമാൻഡ് ചെയ്തു. ഹരിയാന സ്വദേശിയായ രാധാമോഹൻ എട്ടുവർഷമായി പൂനെയില്‍ സ്ഥിരതാമസമാണ്. ഉബലെനഗറിലെ ബംഗ്ളാവില്‍ ഇയാള്‍ ആശ്രമവും നടത്തിവരികയായിരുന്നു.
പരാതിക്കാരിയുടെ പിതാവ് ഡോക്‌ടറാണ്. 15 വർഷമായി രാധാമോഹൻ പരാതിക്കാരിയെ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍ക്കിടയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാധാമോഹൻ സ്ത്രീയെ നിർബന്ധിച്ച് തന്റെ മൂത്രം കുടിപ്പിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയെ ഭർത്താവുമായി വേർപിരിയാൻ പ്രേരിപ്പിക്കുകയും സ്വത്തുക്കള്‍ രാധാമോഹന്റെ പേരിലാക്കുകയും ചെയ്തു. പരാതിക്കാരിയെ സ്വന്തം ബന്ധുക്കളില്‍ നിന്നകറ്റുകയും ചെയ്തു.
ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീ വീട്ടിലെത്തി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് ആശ്രമത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് രാധാമോഹൻ അറസ്റ്റിലായത്. പ്രതിയുടെ ബംഗ്ളാവില്‍ നിന്ന് 19 ഹാർഡ് ഡിസ്‌ക്കുകള്‍, 12 ലാപ്‌ടോപ്പുകള്‍, ഒരു ടാബ്‌ലെറ്റ്, 11 മൊബൈല്‍ ഫോണുകള്‍, 23 പെൻഡ്രൈവുകള്‍, 15 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍, ആറര ലക്ഷം രൂപ, പത്ത് ബുള്ളറ്റുകള്‍ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. രാധാമോഹന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ശിഷ്യന്മാരുണ്ടെന്നും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ പതിവായി ഇയാളെ സന്ദർശിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

