.: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം.

നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍ (52) ആണ് കുഴഞ്ഞുവീണു മരിച്ചത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവില്‍ നില്‍ക്കാന്‍ പറഞ്ഞെന്നാണ് കുടുംബത്തിന്റെ ആരോപണം. അരമണിക്കൂറോളം ക്യൂവില്‍ നിന്ന ശേഷമാണ് രാജേഷ് കുമാര്‍ കുഴഞ്ഞു വീണത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രാജേഷിൻ്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. നടപടി സ്വീകരിക്കാതെ രാജേഷിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാട് എടുക്കുകയായിരുന്നു ബന്ധുക്കൾ. രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുനില്‍ കുമാര്‍ പറഞ്ഞു. പരാതി രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതിയില്‍ പരിശോധന നടത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. സംഭവം ശ്രദ്ധിയില്‍പ്പെട്ടതായി ആശുപത്രി സൂപ്രണ്ട് ജോയ് ജോണ്‍ പറഞ്ഞു. ബന്ധുക്കളുമായി സംസാരിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.
അതേസമയം, ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. അടിയന്തരമായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

