
കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന ഭാര്യയുടെ പരാതിയിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം പുലർത്തുന്ന ആളാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് പങ്കാളികളെ കൈമാറുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് ഭർത്താവിന് ആവശ്യമുണ്ടായിരുന്നതായും യുവതി മൊഴി നൽകി. ഇത്തരം ഗ്രൂപ്പുകളിൽ ഭർത്താവ് അംഗമായിരുന്നെന്നും ദൃശ്യങ്ങൾ പങ്കുവച്ച് പണം സമ്പാദിച്ചെന്നും പരാതിയിൽ പറയുന്നു.
തന്നെ കാണാനെന്ന പേരിലാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പറയുന്നു. പിന്നീട് ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതോടെയാണ് യുവതി ഇക്കാര്യം അറിഞ്ഞത്. സംഭവത്തിൽ ഭർത്താവിന് യാതൊരു കുറ്റബോധവുമില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും കൗൺസിലിങ്ങിലൂടെ ഭർത്താവിനെ മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായി യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചു. രണ്ടുദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയി. മൂന്നാം ദിവസം ക്രൂരമായി മർദിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികളുടെ മുന്നിൽവച്ചുപോലും ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.
മർദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാണ്.

