പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം.ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തൻ്റെ ഭാര്യ തന്നില്‍ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് പിന്നില്‍ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടില്‍ ഒളിച്ച ഇയാളെ പൊലീസ് അതീവ ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്.
രണ്ട് മാസമായി ഇയാള്‍ നാട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു. ഇയാള്‍ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാർഡ് മെമ്ബർ മുഖാന്തിരം പൊലീസിലും അറിയിച്ചിരുന്നു. ഇതിനിടെയാണ് നാട്ടുകാർ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടില്‍ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ കൊലപാതകത്തിന് മുൻപ് തന്നെ ഇയാള്‍ സജിതയടക്കം കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെന്നാണ് സിപിഎം നേതാവായ ശിവൻ പറയുന്നത്.
