പോക്സോ കേസിൽ മത്സ്യവിൽപനക്കാരൻ അറസ്റ്റിൽ
വെഞ്ഞാറമൂട്: 7 വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മത്സ്യവിൽപനക്കാരൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. വെമ്പായം തേക്കട കിഴക്കുംകര വീട്ടിൽ അസീർ (47) നെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. 16-ന് രാവിലെ 7-ന് ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതാണ് പെൺകുട്ടി. ഇയാളിൽ നിന്ന് മത്സ്യം വാങ്ങിയ ശേഷം വീട്ടിൽ വിടാം എന്ന് പറഞ്ഞ് പ്രതി കുട്ടിയെ വാഹനത്തിൽ കയറ്റി ഡ്രൈവർ സീറ്റിന് സമീപം ഇരുത്തിക്കൊണ്ടുപോയി. യാത്രയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. മത്സ്യവിൽപനക്കാരൻ ഉപദ്രവിച്ച സംഭവം കുട്ടി അയൽവാസികളെ അറിയിക്കുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കന്യാകുളങ്ങര ഗവ. ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് എസ്.എച്ച്.ഒ ടി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

