Blog

മൊബൈൽ റേഞ്ചില്ലാത്ത മേഖലകളിൽ തൊഴിലുറപ്പ് ഹാജർ രേഖപ്പെടുത്തുന്നതിൽ പ്രതിസന്ധി: കേന്ദ്രമന്ത്രിക്ക് കത്ത് നൽകി ഡീൻ കുര്യാക്കോസ് എം.പി.

ന്യൂഡൽഹി / തൊടുപുഴ: ഇടുക്കി ജില്ലയിലെ ഡിജിറ്റൽ നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുള്ള ഹൈറേഞ്ച്-ആദിവാസി മേഖലകളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഹാജർ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി. ഫെബ്രുവരി മുതൽ ‘നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം’ (NMMS) ആപ്ലിക്കേഷൻ വഴിയുള്ള ഡിജിറ്റൽ ഹാജർ നിർബന്ധമാക്കിയതോടെയാണ് മൊബൈൽ റേഞ്ചില്ലാത്ത ഇടുക്കിയിലെ നിരവധി ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായത്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നൽകി.

ഇടുക്കി ജില്ലയിലെ മറയൂർ, ഇടമലക്കുടി, ശാന്തൻപാറ, അടിമാലി എന്നീ പഞ്ചായത്തുകളിലെ നിരവധി വാർഡുകളിൽ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വളരെ കുറവോ അല്ലെങ്കിൽ പൂർണ്ണമായി ഇല്ലാത്തതോ ആയ അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രദേശങ്ങളിലെ ഉന്നതികളിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് എൻ.എം.എം.എസ് ആപ്പ് വഴി ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്തത് മൂലം വേതന വിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

മറയൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകളിലെ മലയോര മേഖലകളിൽ ഫെബ്രുവരി 23 മുതൽ മാർച്ച് 29 വരെ ജോലി ചെയ്ത തൊഴിലാളികളുടെ 19,182 തൊഴിൽ ദിനങ്ങളുടെ മസ്റ്റർറോൾ എൻട്രി ഇതുവരെ സിസ്റ്റത്തിൽ രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. നെറ്റ്‌വർക്ക് തകരാർ മൂലം ഡിജിറ്റൽ ഹാജർ സാധ്യമാകാത്തതിനാൽ ഏകദേശം 70 ലക്ഷത്തിലധികം രൂപയുടെ വേതനമാണ് ഈയൊരു പഞ്ചായത്തിൽ മാത്രം തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. കൃഷിയും തൊഴിലുറപ്പും മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഈ പാവപ്പെട്ട കുടുംബങ്ങൾ ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.

മുൻകാലങ്ങളിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ബ്ലോക്ക് തലത്തിൽ പ്രത്യേക അനുമതിയോടെ മാനുവൽ മസ്റ്റർറോളുകൾ ഉപയോഗിച്ചാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതിയ പരിഷ്കാരത്തോടെ ബ്ലോക്ക് തലത്തിൽ ഇതിനുള്ള ഇളവുകൾ നൽകാനുള്ള അധികാരം ഇല്ലാതായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട്, ഇടുക്കിയിലെ നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളെ ഡിജിറ്റൽ ഹാജരിൽ നിന്നും താൽക്കാലികമായി ഒഴിവാക്കണമെന്നും, മൊബൈൽ കണക്റ്റിവിറ്റി പൂർണ്ണതോതിൽ ലഭ്യമാകുന്നതുവരെ പരമ്പരാഗത രീതിയിലുള്ള മാനുവൽ മസ്റ്റർറോളുകൾ ഉപയോഗിച്ച് ഹാജരും വേതനവും രേഖപ്പെടുത്താൻ അനുമതി നൽകണമെന്നും ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ അനുകൂലമായ നടപടി അടിയന്തരമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും എം.പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *