Blog

പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ വി ഡി സതീശന്‍ബജറ്റ് : അവതരണം ആരംഭിച്ച്‌ മുഖ്യമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരം: പുതുയുഗ കേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച്‌ മുഖ്യമന്ത്രി വിഡി സതീശന്‍. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ സൂചന നല്‍കുന്ന ബജറ്റെന്ന് വി ഡി സതീശന്‍

വ്യക്തമായ ജനവിധിയോടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ‘പുതുയുഗ കേരളം’ സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ആമുഖ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ‘സദ്ഭരണവും സഹാനുഭൂതിയും’ എന്ന പ്രമേയത്തിലൂന്നിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ച്‌ മുന്നോട്ട് കൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാര്‍ഥ്യമാക്കാനാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. കിഫ്ബി പുനഃസംഘടന, അധിക വിഭവസമാഹരണം, നികുതി ചോര്‍ച്ച തടയല്‍, കുടിശ്ശിക പിരിച്ചെടുക്കല്‍, ചെലവ് ചുരുക്കല്‍ എന്നിവയ്ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു

കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതത്തില്‍ 20,500 കോടി രൂപയുടെ കുറവുണ്ടായതും വരാനിരിക്കുന്ന ശമ്പള പരിഷ്‌കരണവും സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രതിസന്ധികള്‍ക്കിടയിലും കെ.എസ്.ആര്‍.ടി.സി.യിലെ സൗജന്യ യാത്ര അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടികള്‍ ഇതിനോടകം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെ ഓണറേറിയവും വര്‍ദ്ധിപ്പിച്ചു. വിദേശത്തേക്ക് തൊഴില്‍തേടി പോകുന്ന യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിര്‍ത്താനും അവരുടെ കഴിവുകള്‍ ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള വിപുലമായ പദ്ധതികള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന് കേരളത്തിന്റെ മാരിടൈം സമ്പദ്വ്യവസ്ഥയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. കേരളത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ‘മിഷന്‍ സമുദ്ര’ എന്ന ബൃഹദ് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയെ കോര്‍ത്തിണക്കിയുള്ള വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. കേരളത്തെ ഒരു ‘പോര്‍ട്ട് സിറ്റി’യാക്കി മാറ്റുമെന്നും, വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തീരദേശവാസികള്‍ക്ക് വലിയ ഗുണം ചെയ്യും. കൂടാതെ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും കേരള മാരിടൈം പോളിസി രൂപീകരിക്കുകയും ചെയ്യും. മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *