Blog

ഭർത്താവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ചു.

സേലം: യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാറിലാക്കി റോഡരികിൽ ഉപേക്ഷിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഓമല്ലൂരിലാണ് സംഭവം. ഇഷ്ടിക വിതരണക്കാരനായ വി. ഭൂപതി (45)യെ ചൊവ്വാഴ്ച പുലർച്ചെ ഓമല്ലൂർ–ശങ്കരി റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ സുജിത ശ്രീ (31)യെ ഓമല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന് സമീപമുള്ള ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ട കാറിലായിരുന്നു ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കവർച്ചാ സംഘം ആക്രമിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് സുജിത ആദ്യം പൊലീസിനോട് പറഞ്ഞത്. മൂന്ന് അജ്ഞാതർ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും 12 പവൻ സ്വർണാഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്തെന്നായിരുന്നു മൊഴി.
എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറകൾ പൊലീസിന്റെ സംശയം വർധിപ്പിച്ചു. തുടർന്ന് ഭൂപതിയുടെ സഹോദരിയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തതോടെ ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ സുജിതയ്ക്ക് പ്രദേശവാസിയായ സന്തോഷ് രാജുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സുജിത കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
ഭൂപതിയെ വീട്ടിൽവച്ച് മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സുജിതയുടെ മൊഴി. കാമുകൻ സന്തോഷ് രാജിന്റെയും 13 വയസ്സുള്ള മകന്റെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *