Blog

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച്‌ കൊന്ന കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിയായ മകൻ തൂങ്ങി മരിച്ചു.കേസില്‍ പ്രതിയായ കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസില്‍ പ്രമോദ് ജയിലിലായിരുന്നു. ഇയാള്‍ മാസങ്ങള്‍ക്ക് മുമ്ബാണ് ജാമ്യത്തില്‍ ഇറങ്ങിയത്. തുടർന്ന് മുൻ ഭാര്യയുടെ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

ഉദുമ നാലാംവാതുക്കലിലുള്ള മുന്‍ ഭാര്യാ വീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2024ലാണ് കേസിന്നാസ്പദമായ സംഭവം. ഏപ്രീല്‍ ഒന്നിന് പള്ളിക്കര സെന്‍റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന പിതാവിനെ ഇയാള്‍ തലക്കടിച്ച്‌ കൊല്ലുകയായിരുന്നു. അപ്പക്കുഞ്ഞിയെ പിക്കാസുകൊണ്ട് തലക്കടിച്ച്‌ ക്രൂരമായാണ് പ്രമോദ് കൊന്നത്. 36 വയസുകാരനായ പ്രമോദ് കേസില്‍ അറസ്റ്റിലായി. മകന്‍റെ നിരന്തര ആക്രമണത്തെ കുറിച്ച്‌ പിതാവ് അപ്പക്കുഞ്ഞി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധം മൂലമായിരുന്നു കൊലപാതകം.

പ്രവാസി ആയിരുന്ന പ്രമോദ് ഗള്‍ഫില്‍ നിന്നെത്തി ഒരാഴ്ചക്ക് ശേഷമായിരുന്നു കൊലപാതകം. ജയിലിലായ ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കൊലക്കേസില്‍ വിചാരണ തുടങ്ങിയിരുന്നു. കേസ് ഈ മാസം 13 ന് വീണ്ടും പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രമോദിന്‍റെ മരണം. പ്രമോദുമായി ഭാര്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒരു കുട്ടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *