വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ് വർഷമായി ഷിഫയ്‌ക്ക് മുബിനെ പരിചയമുണ്ടായിരുന്നുവെന്നും , ഇരുവരും സുഹൃത്തുക്കളായിരുനുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഷിഫയ്‌ക്ക് അടുത്തിടെ മാതാപിതാക്കള്‍ മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു.ഇതറിഞ്ഞ മുബിൻ ഷിഫയോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ്, ലിംഗസാഗുരുവില്‍ നിന്ന് സിന്ദനൂരിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ആക്രമിച്ചത് .
സിന്ദനൂർ ഗവണ്‍മെന്റ് ഗ്രാജുവേറ്റ് കോളേജിന് സമീപം വച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് ഷിഫയുമായി വിവാഹം ഉറപ്പിച്ച വ്യക്തിയുടെ ഷൂസ് ഷോപ്പില്‍ എത്തി. അവിടെ ബഹളം വയ്‌ക്കുകയും പിന്നീട് ലിംഗസാഗുരു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
പോലീസ് സൂപ്രണ്ട് പുട്ടമാദയ്യയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സംഭവസ്ഥലത്തെത്തി കേസ് അന്വേഷണം ആരംഭിച്ചു.
