കൊച്ചി: സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാർക്ക് കടുത്ത തൊഴില്‍ പീഡനമെന്ന് പരാതി. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ മുട്ടില്‍ നടത്തിച്ചതായാണ് പരാതി.
കലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജീവനക്കാതെ മുട്ടുകാലില്‍ നടത്തി, നിലത്തു നിന്ന് നാണയങ്ങളും ചീഞ്ഞ പഴങ്ങളും അടക്കം നക്കിയെടുക്കാന്‍ പ്രേരിപ്പിച്ചു എന്നുമാണ് പരാതി. ഇവിടെയുള്ള ജീവനക്കാരെ വിവിധ ഇടങ്ങളില്‍ കമ്പനിയുടെ തന്നെ താമസ സ്ഥലത്താണ് താമസിപ്പിച്ചിരുന്നത്. ടാര്‍ഗെറ്റ് അച്ചീവ് ചെയ്യാത്ത ജീവനക്കാരെ സ്ഥിരമായി ക്രൂര പീഡനത്തിന് ഇരയാക്കാറുണ്ടെന്നാണ് ജീവനക്കാര്‍ അടക്കം പറയുന്നത്. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴിൽ വകുപ്പും പൊലീസും അറിയിച്ചു.
പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരുകയാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ടാർജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികൾ എന്നും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് നടപടി എടുത്തില്ലെന്നുമാണ് അഞ്ചു മാസം സ്ഥാപനത്തിൽ ജോലി ചെയ്ത യുവാവിന്റെ വെളിപ്പെടുത്തൽ.
അതേസമയം, മനുഷ്യത്വ ഹീനമായ വാർത്തയാണ് പുറത്തു വന്നതെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. വിഷയത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഓഫീസർ കമ്പനിയിൽ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
