തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഒമ്പത്
മരണം. മരിച്ചവരിൽ 32വയസായ യുവാവും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന
വസ്തുത. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശി
വടക്കേത്തറ എൽ.പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി
പെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.
കോഴിക്കോട് ആദ്യം വന്ന മരണവാർത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട്
ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ്
അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ
ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ
സാധിച്ചില്ല.
ആലപ്പുഴയിൽ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ്
മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ
എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ്
വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ
തളർന്നുവീഴുകയായിരുന്നു.
പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി
സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന്
വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്.
പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി
കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.
മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന്
പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത്
സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞിരം സ്കൂൾ ബൂത്തിലെ
ആദ്യ വോട്ടറായിരുന്നു.