ചെന്നൈ: വാണിജ്യ-ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതോടെ കടുത്ത പാചകവാതക പ്രതിസന്ധി. വിലവർധന ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചതോടെ കോയമ്പത്തൂരിലെ പ്രശസ്തമായ ‘അന്നപൂർണ’ ഹോട്ടൽ ശൃംഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ ഹോട്ടലിലെ മെനു വെട്ടിചുരുക്കിയതായും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഉടമ ശ്രീനിവാസൻ അറിയിച്ചു. നിലവിൽ മൂന്ന് ദിവസത്തേക്കുള്ള എൽപിജി സിലിണ്ടറുകൾ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.വിഷയം കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഡിഎംകെ. പാചകവാതക വിലവർധനയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ ആശങ്കയുണ്ടെന്ന് കനിമൊഴി എംപി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അലംഭാവത്തിന് സാധാരണക്കാരാണ് വലിയ വില കൊടുക്കേണ്ടി വരുന്നത്. നിലവിലെ സാഹചര്യം കൊവിഡ് കാലത്തെ പ്രതിസന്ധികളുടെ ആവർത്തനമാണെന്നും അവർ കുറ്റപ്പെടുത്തി. ജനജീവിതം ദുസ്സഹമാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും കനിമൊഴി ആവശ്യപ്പെട്ടു. വിലക്കയറ്റം മൂലം ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലവർധനയും ഉച്ചഭക്ഷണത്തിന്റെ ഉൾപ്പെടെയുള്ള വില കൂട്ടാൻ ഹോട്ടൽ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ട്.


