പഴയ പക തീർത്തത് ക്രൂരമായി! വസ്ത്രശാലയുടെ ഗ്ലാസിലേക്ക് 18-കാരനെ വലിച്ചെറിഞ്ഞു; കുപ്പിച്ചില്ല് വയറ്റിൽ തുളഞ്ഞുകയറി ദാരുണാന്ത്യം; ചോര വാർന്നൊഴുകിയ ശിവസൂര്യയെ ബൈക്കിലിരുത്തി കുതിച്ചത് കാലുകൾ ടാറിലുരഞ്ഞ നിലയിൽ; നരുവാമൂടിനെ നടുക്കിയ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ!.

തിരുവനന്തപുരം: കഴിഞ്ഞ വർഷം ടർഫിലുണ്ടായ ഒരു ചെറിയ തർക്കം… ഒടുവിൽ അതൊരു പതിനെട്ടുകാരന്റെ ദാരുണാന്ത്യത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല. തിരുവനന്തപുരം നരുവാമൂടിൽ വസ്ത്രശാലയുടെ ചില്ലിലേക്ക് യുവാവിനെ പിടിച്ചുതള്ളി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പോലീസിന്റെ പിടിയിലായി. പതിനെട്ടുകാരനായ ശിവസൂര്യയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അജിത്, കാർത്തിക്, ആരോമൽ എന്നിവരെയാണ് നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പ്രിയന് വേണ്ടി ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്. പിടിയിലായവർക്കെല്ലാം 19-നും 20-നും ഇടയിലാണ് പ്രായം.
സംഭവം ഇങ്ങനെ:
രാത്രി എട്ടരയോടെ നരുവാമൂടുള്ള ഒരു വസ്ത്രശാലയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു ശിവസൂര്യ. ഇതിനിടെ രണ്ട് ബൈക്കുകളിലായി അവിടെയെത്തിയ പ്രതികൾ യുവാവിനടുത്തേക്ക് വരികയും, കഴിഞ്ഞവർഷത്തെ പഴയ വിഷയത്തെച്ചൊല്ലി വീണ്ടും വാക്കുതർക്കം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പ്രകോപിതരായ സംഘം ശിവസൂര്യയെ വസ്ത്രശാലയുടെ ഗ്ലാസിലേക്ക് ശക്തിയായി തള്ളിയിടുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തകർന്ന് വീണ ഗ്ലാസ് കഷ്ണങ്ങൾ ശിവസൂര്യയുടെ വയറ്റിലേക്ക് ആഴത്തിൽ തുളഞ്ഞുകയറി.
സ്ഥിതി കൂടുതൽ വഷളാക്കിയ ബൈക്ക് യാത്ര:
ചോരവാർന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ പ്രതികൾ തന്നെ തങ്ങളുടെ ബൈക്കിന് നടുവിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, ഗുരുതരമായി പരിക്കേറ്റയാളെ ബൈക്കിലിരുത്തി സാഹസികമായി യാത്ര ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്ന് പോലീസ് വ്യക്തമാക്കി.
അബോധാവസ്ഥയിലായ ശിവസൂര്യയുടെ കാലുകൾ യാത്രാമധ്യേ റോഡിലെ ടാറിലുരഞ്ഞ് ഒരു വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിൽ നരുവാമൂട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

