തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്.

തിരുവാഭരണം കമ്മീഷണർ റെജിലാലിന്‍റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയിൽ കൊണ്ടുപോകാൻ നിര്‍ദ്ദേശിച്ചത്. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്‍ട്ട് ക്രിയേഷൻസിനില്ലെന്ന് റജിലാല്‍ റിപ്പോർട്ട് നൽകിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സ്വര്‍ണം പൂശാൻ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ പ്രശാന്ത് ഇടപെട്ട് ചെന്നൈയിൽ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിനായി റജിലാലിൽ സമ്മര്‍ദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിച്ചു. തുടര്‍ന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്‍റ് റിപ്പോർട്ടിലുണ്ട്.
നിയമാനുസൃതമായ കരാറും അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയിൽ എത്തിച്ച ശേഷം ബെല്ലാരിയിൽ നിന്നും 2025 ഓഗസ്റ്റ് എട്ടിന് പോറ്റി മുദ്രപത്രം വാങ്ങി. തുടര്‍ന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണർ റജിലാലും ചേര്‍ന്ന് വ്യാജ കരാറിൽ ഒപ്പിട്ടു. ചെന്നൈയിൽ എത്തിച്ച 12 പാളികളിൽ നാല് പാളികളിൽ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. ഇത് വഴി ബോര്‍ഡിന് പ്രതികള്‍ അന്യായമായ നഷ്ടം ഉണ്ടാക്കി. സ്മാര്‍ട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് വൻ ലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്തു. 2020 മുതൽ 2025 വരെയുള്ള ബോര്‍ഡ് ജീവനക്കാരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും എസ് ഐടി ആവശ്യപ്പെടുന്നു.

