തിരുവനന്തപുരം: ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ഡോക്ടർമാരെ അറിയാതെ കൊലപാതകികളാക്കരുതെന്ന മുന്നറിയിപ്പുമായി സർജനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുൽഫി നൂഹു.

വിശ്രമം ഇല്ലാതെ തുടർച്ചയായി 72 മണിക്കൂർ വരുന്ന ഡ്യൂട്ടി പിജി ഡോക്ടർമാരെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടേഴ്സ് ദിനത്തിലെ ഡോ. സുൽഫി നൂഹുവിന്റെ കുറിപ്പ്.
ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത്, തുടർച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വൻ പാകപ്പിഴ തന്നെയാണ്. ഈ സിസ്റ്റമാണ് കേരളത്തിൽ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി നിലനിൽക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞു പോയി അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാരുടെ കഥകളും വിരളമല്ല. മെഡിക്കൽ മേഖലയിൽ കൂടുതൽ കൂടുതൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടണം. നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രം പരിചരിക്കുവാനുള്ള സാധ്യത ഉണ്ടാവണം. അതിനാദ്യം വേണ്ടത് ആരോഗ്യ മേഖലയ്ക്ക് കൂടുതൽ ബഡ്ജറ്റ് വിഹിതം തന്നെയാണ്. ലോട്ടറിയിലും ബിവറേജസ് കോർപ്പറേഷനിലും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആരോഗ്യ മേഖലയിൽ തന്നെ ലഭ്യമാകണം, പണ്ട് വിഭാവന ചെയ്തത് പോലെ. അല്ലെങ്കിൽ റോഡപകടത്തിൽ മാത്രമല്ല, രോഗനിർണയത്തിലെ പിഴവിലൂടെ പോലും രോഗികളുടെയും ജീവൻ നഷ്ടപ്പെട്ടു പോയേക്കുമെന്ന മുന്നറിയിപ്പാണ് ഡോ. സുൽഫി നൂഹ് നൽകുന്നത്.
ഡോ. സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കൊല്ലിക്കരുത് ❗
ജൂലൈ 1 ഡോക്ടർസ് ഡേ!
ഈ ദിവസം അറിയാതെ കൊലപാതകിയായി പോകുന്ന ഒരു കഥ പറയാതെ വയ്യ.
ഇതൊരു തുടർക്കഥയാണ് ദശാബ്ദങ്ങളായി തുടരുന്നു.
കൊല്ലിക്കരുത് ,കൊലപാതകി ആക്കരുത്.
72 മണിക്കൂർ നീണ്ടുനിന്ന ഡ്യൂട്ടി. വളരെ ലൈറ്റായ ഡ്യൂട്ടിയൊന്നുമല്ല മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിലെ ഡ്യൂട്ടിയാണ്. സർവ്വ ഹൃദ്രോഹികളെയും കാണണം. വളരെ ഗുരുതര സ്വഭാവമുള്ള രോഗാവസ്ഥയിൽ കൃത്യമായ തീരുമാനമെടുക്കണം. രാത്രി ഒരു പോള കണ്ണടയ്ക്കാൻ കഴിയില്ല. ഒരു ദിവസമല്ല, രണ്ടു രണ്ടുദിവസമല്ല . കൃത്യമായി പറഞ്ഞാൽ 72 മണിക്കൂർ. അതുകഴിഞ്ഞ് രാവിലെ ,അർദ്ധ ബോധാവസ്ഥയിൽ കാറോടിച്ച് വീട്ടിലേക്ക് യാത്ര. രാവിലെ 9 മണി സമയം എന്നോർക്കണം ഒരു നിമിഷം അറിയാതെ കണ്ണടഞ്ഞു പോകുന്നു

