വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രത്യേക അന്വേഷക സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്‌ച കോടതി പരിഗണിക്കും.

അറസ്‌റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്‌റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതിനാണ് കസ്‌റ്റഡി അപേക്ഷ നൽകിയത്.
കീർത്തന, കാവ്യ, നീഷ്‌മ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളുകളുടെ വിവരശേഖരണവും നടക്കുന്നു. ശാസ്ത്രീയ തെളിവ് ശേഖരണവും ആരംഭിച്ചു. എടിഎം വഴി പണം പിൻവലിച്ചതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. എടിഎം കൗണ്ടറിൽനിന്ന് പണം പിൻവലിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതിക്കായി ബാങ്കുകൾക്ക് കത്ത് നൽകി. ഇതുവഴി പണം പിൻവലിച്ചയാളെ കണ്ടെത്തിയാൽ അവരും പ്രതികളാകും. ആയിരക്കണക്കിന് ഫോൺ കോളുകളാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നത്. പണം മുഴുവൻ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി. മൊത്ത വിതരണക്കാരനായ ഇയാളെപ്പറ്റിയുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആവശ്യമെങ്കിൽ ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കും.
കീർത്തന വടകര എൻഡിപിഎസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വാദംകേട്ടു. കാവ്യ, നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ എന്നിവരും തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷയിൽ പ്രത്യേക അന്വേഷക സംഘത്തിനുവേണ്ടി എതിർ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

