Blog

നിയമവശം പരിശോധിക്കും.

പിണറായി വിജയനെതിരായ ഇ ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക് ശേഷം തീരുമാനം: മുഖ്യമന്ത്രി വി ഡി സതീശൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

ഗൗരവമായ കാര്യങ്ങൾ ആണ് ഇ ഡിയുടെ ശുപാശയിൽ ഉള്ളത് എന്ന് സൂചിപ്പിച്ച അദ്ദേഹം വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. തെളിവുകൾ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ ഡി അന്വേഷണങ്ങളുമായി രാഹുൽ ഗാന്ധി മുൻപ് പൂർണ്ണമായി സഹകരിച്ചിരുന്നുവെന്നും വണ്ടിയോ പൊതുമുതലോ തല്ലിപ്പൊളിക്കുന്ന രീതി ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതും, മഴയുടെ കുറവുമൂലം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രം വെള്ളമുള്ളതുമാണ് ആഭ്യന്തര ഉൽപാദനം കുറയാൻ കാരണം.

കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യയിൽ ഉൽപാദനം കുറഞ്ഞതും പീക്ക് സമയങ്ങളിൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ടിവരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാൻ ശ്രമിക്കുമെന്നും, വൈകുന്നേരം 7 മുതൽ 12 മണി വരെയുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ കെ എസ് ഇ ബിക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം ഉയർത്താനും സുപ്രീംകോടതിയിൽ കേസുകൾ നടത്തുന്നതിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ രൂപവത്കരിക്കാനും തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *