Blog

ജനവിധി എന്തായിരിക്കും

ജയസൂര്യക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് വെല്ലുവിളിയാകുന്നത് കടമറ്റത്ത് കത്തനാർക്ക്: 100 കോടി ബഡ്ജറ്റിൽ ഗോകുലം ഗോപാലൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർ നിരസിക്കുമോ എന്നാശങ്ക; ഓ ടി ടി പ്ലാറ്റ്ഫോമുകളും മടിച്ചേക്കും.

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച്‌ തിയറ്ററുകളില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കത്തനാര്‍. ഈ സിനിമയ്ക്ക് 100 കോടിയോളമാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയാണ് സൂപ്പര്‍ താരമായ ജയസൂര്യയുള്ളത്. നായിക തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായ അനുഷ്‌ക ഷെട്ടിയാണ്.

ad 1

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായി ജയസൂര്യ കാണുന്ന ഈ സിനിമയുടെ ചിത്രീകരണം നിലവില്‍ അവസാനഘട്ടത്തിലാണുള്ളത്. പാന്‍ ഇന്ത്യ നിലവാരത്തില്‍ റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്യപ്പെട്ട ഈ സിനിമയ്ക്ക് മേല്‍ ജയസൂര്യയ്ക്കെതിരായ കേസ് കരിനിഴല്‍ പടര്‍ത്തിയിരിക്കുകയാണ്. സ്ത്രീപീഡന കേസില്‍ പ്രതിയാക്കി ജയസൂര്യയ്ക്ക് എതിരെ കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇനി ‘കത്തനാര്‍’ സിനിമ തീയറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ തിരസ്കരിക്കുമോ എന്നതാണ് പ്രധാന ആശങ്ക.

ദിലീപിന്റെ അനുഭവം

ad 3
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ ആയതിനുശേഷം റിലീസ് ആയ ആദ്യചിത്രം ബാന്ദ്ര വലിയ വിജയമായെങ്കിലും തുടർന്ന് ദിലീപിന് കരിയറിൽ ആറു വർഷത്തിനിടെ ഒരു ഹിറ്റ് പോലും ഉണ്ടായിട്ടില്ല. ജനപ്രിയ നായകന്റെ ചിത്രങ്ങൾ കാണാൻ തിയറ്ററുകളിലേക്ക് ആൾ എത്തുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ ദിലീപിന്റെ കരിയർ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ലൈംഗിക അതിക്രമ കേസ് ശക്തിപ്പെട്ടാൽ ജയസൂര്യക്കും ഇതേ വെല്ലുവിളി ഉണ്ടാകും. പ്രേക്ഷകർ നിരാകരിച്ചാൽ കടമറ്റത്ത് കത്തനാരും തീയറ്ററിൽ മൂക്കുകുത്തി വീഴും.

ad 5
ഒടിടിയില്‍ വിറ്റു പോകാന്‍ ബുദ്ധിമുട്ട്?

സ്ത്രീ വിഷയങ്ങളില്‍ ആരോപണ വിധേയരായവരുടെ സിനിമകള്‍ എടുക്കേണ്ടതില്ലെന്നതാണ് പ്രമുഖ ഒടിടി പ്ലാറ്റ് ഫോമുകളുടെ നിലപാട്. ജയസൂര്യയ്ക്ക് എതിരെ കേസ് തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനാല്‍ വലിയ കമ്ബനികള്‍ കത്തനാരോട് മുഖം തിരിക്കാനാണ് സാധ്യത. ബിഗ് ബഡ്ജറ്റില്‍ പുറത്തിറങ്ങിയ ദിലീപ് നായകനായ ഭാന്ദ്ര സിനിമ ഇതുവരെ പ്രധാനപ്പെട്ട ഒരു ഒടിടി പ്ലാറ്റ് ഫോമും എടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കേസില്‍ ദിലീപ് പെട്ടതാണ് ഇതിന് കാരണം.

നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നീ പ്രമുഖ കമ്ബനികള്‍ ഉള്‍പ്പെടെയാണ് ദിലീപ് ചിത്രത്തോട് മുഖം തിരിച്ചിരിക്കുന്നത്. ‘കേശു ഈ വീടിന്റെ നാഥന്‍’എന്ന ദിലീപ് സിനിമ വലിയ വില നല്‍കി എടുത്ത ഡിസ്‌നി ഹോര്‍ട്ട് സ്റ്റാര്‍ ഭാന്ദ്രയ്ക്ക് പക്ഷേ കൈ കൊടുത്തിരുന്നില്ല. ദിലീപിന്റെ ഏറ്റവും പുതുതായി റിലീസ് ചെയ്ത ‘പവി കെയര്‍ടേക്കര്‍’ ഏറ്റവും ഒടുവില്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് എടുത്തിരിക്കുന്നത് മനോരമ മാക്‌സ് ആണ്. നിര്‍മ്മാതാവിനെ സംബന്ധിച്ച്‌ ഇത് വന്‍ നഷ്ടം തന്നെയാണ്.

100 കോടി മുടക്കുന്ന നിർമ്മാതാവ് ഗോകുലം ഗോപാലന് വൻ വെല്ലുവിളി

100 കോടി മുതല്‍ മുടക്കില്‍ പുറത്ത് വരുന്ന ജയസൂര്യയുടെ ‘കത്തനാര്‍’ നെറ്റ് ഫ്‌ലിക്‌സോ, ആമസോണ്‍ പ്രൈമോ എടുത്താല്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് മുതലാവുകയുള്ളൂ. അതല്ലെങ്കില്‍ വന്‍ സാമ്ബത്തിക നഷ്ടമാണ് ഉണ്ടാകുക. മാത്രമല്ല, സ്ത്രീപീഡന കേസില്‍ നായകന്‍ പ്രതിയായതിനാല്‍, തിയറ്ററുകളില്‍ അത് പ്രതിഫലിച്ചാല്‍, അതും കത്തനാര്‍ക്ക് തിരിച്ചടിയാകും.

ഗോകുലം ഗോപാലന് വലിയ സാമ്ബത്തിക പങ്കാളിത്തമുള്ള ചാനലും അദ്ദേഹത്തിന്റെ ഏറ്റവും അടുപ്പക്കാര്‍ നടത്തുന്ന മറ്റൊരു ചാനലുമാണ് നടിമാരുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട് നിലപാട് കടുപ്പിക്കുന്നത്. ജയസൂര്യയ്ക്ക് എതിരായ നടിയുടെ ആരോപണങ്ങള്‍ ‘കുടത്തില്‍ നിന്നും തുറന്ന് വിട്ടതിനാല്‍’ ഇനി ഈ ചാനലുകള്‍ വിചാരിച്ചാല്‍ പോലും അത് മൂടിവയ്ക്കാന്‍ കഴിയുകയില്ല. രണ്ട് നടിമാരാണ് ജയസൂര്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പരാതിയായും, പീഡനത്തിന് കേസെടുക്കുന്ന അവസ്ഥയിലും എത്തിയിട്ടുണ്ട്.

ഈ സാഹചര്യങ്ങള്‍ കത്തനാര്‍ സിനിമയ്ക്കും അതിന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ സിനിമാ കമ്ബനികള്‍ക്കും വലിയ പ്രതിസന്ധിയാണ് ഇനി സൃഷ്ടിക്കാന്‍ പോകുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാരില്‍’ അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. സെറ്റിലെത്തിയ താരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചിരുന്നത്.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ അനുഷ്‌കയും വലിയ ത്രില്ലില്‍ ആയിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ‘അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാഗമതി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്‍ക്കായ് കത്തനാരിലൂടെ ഞങ്ങള്‍ കാഴ്ചവയ്ക്കുന്നത്.

അനുഷ്‌കയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ ദൃശ്യവിരുന്നൊരുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി മുന്‍പ് പറഞ്ഞ വാക്കുകളാണിത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്‌സ് ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടിരുന്നത്.വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലിംപ്‌സ് വീഡിയോയ്ക്ക് ലഭിച്ചത്. 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മോഡുലാര്‍ ചിത്രീകരണ ഫ്‌ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.

മുപ്പതില്‍ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യഭാഗം 2024 ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരുന്നത്. നായകന്‍ തന്നെ സ്ത്രീ പീഡനക്കേസില്‍ കുടുങ്ങിയതോടെ കത്തനാരിന്റെ റിലീസും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *