Blog

ജോലിതട്ടിപ്പുകള്‍ പലവിധം ദൈനംദിനം നടക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പേരില്‍ തട്ടിപ്പു നടത്തിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ വൈദികനെതിരെയാണ്.അതും പിഎസ്‌സിയില്‍ ജോലി ചെയ്യുന്ന തൻ്റെ ഭാര്യയുടെ സ്വാധീനത്തില്‍ ജോലി സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത് എന്നാണ് അടൂർ കരുവാറ്റ സ്വദേശി ബിജി ടി.വർഗീസ് എന്ന വീട്ടമ്മയുടെ പരാതി.

കൊട്ടാരക്കര പുത്തൂർ മാറനാട് മാർ ബസോമ ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജോയ് സി.പിക്കെതിരെ അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.പിഎസ്‌സിയില്‍ ജോലി ചെയ്യുന്ന വൈദികൻ്റെ ഭാര്യ ജസ്മിൻ മാത്യൂവിൻ്റെ സ്വാധീനത്തില്‍ പരാതിക്കാരിയുടെ എംടെക് ബിരുദധാരിയായ മകള്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ 2021ല്‍ മൂന്ന് തവണയായി 11 ലക്ഷം രൂപ വാങ്ങിയത്.

രണ്ടുവർഷം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വികാരി പല ഒഴികഴിവുകള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ 2023 ജൂലൈയില്‍ പ്രതി 11 ലക്ഷം രൂപയുടെ ചെക്ക് പരാതിക്കാരിക്ക് നല്കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ഇത് മടങ്ങുകയും ചെയ്തു.

വൈദികനും ഭാര്യയും ചേർന്ന് നടത്തിയ തട്ടിപ്പിനെക്കുറിച്ച്‌ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടർന്ന് എഴുകോണ്‍ പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഡ്വ. വിജയകുമാർ മുഖാന്തിരം കേസ് ഫയല്‍ ചെയ്തു. സമൻസ് പലവട്ടം നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് കോടതി വാറൻ്റ് പുറപ്പെടുവിച്ചതായി അഡ്വ വിജയകുമാർ പറഞ്ഞു.

വൈദികൻ നടത്തിയ വിശ്വാസ വഞ്ചനയെക്കുറിച്ച്‌ ഓർത്തഡോക്സ് സഭാ തലവനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പരാതി നല്കിയിട്ടും വൈദികനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബിജി ടി.വർഗീസ് പറഞ്ഞു. ഓർത്തഡോക്സ് സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരുവും കണ്‍വൻഷൻ പ്രാസംഗികനുമാണ് പ്രതിസ്ഥാനത്തുള്ള ഫാദർ ബിജോയ് സി.പി.

Leave a Reply

Your email address will not be published. Required fields are marked *