Blog

25 പേരെ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ച് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവുമായി കടന്നു കളഞ്ഞ യുവതി അറസ്റ്റില്‍. ഓരോ തവണയും പുതിയ പുതിയ പേരുകളും ഐഡന്റിറ്റിയും സ്വീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒടുവില്‍ പൊലീസ് തന്ത്രപൂര്‍വം ഇവരെ കുടുക്കുകയായിരുന്നു. അനുരാധ പസ്വാനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് ആലോചനയുമായി പോവുകയും തുടര്‍ന്ന് കുടുക്കുകയുമായിരുന്നു.

32 കാരിയായ അനുരാധ പസ്വാന്‍ വീടിനടുത്തുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ ചിത്രങ്ങളും പ്രൊഫൈലുകളും പുരുഷന്‍മാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യും. തൊഴില്‍ രഹിതനായ ഒരു സഹോദരന്‍ മാത്രമാണുള്ളതെന്നും ഒറ്റയ്ക്കാണ് താമസമെന്നും പറയും. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രയാസമാണ് അതില്‍ നിന്ന് പിന്തിരിയാന്‍ കൂട്ടാക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. കരാര്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ ഒരു വിവാഹ സമ്മത പത്രം തയ്യാറാക്കുന്നു. ആചാരങ്ങള്‍ പ്രകാരം ക്ഷേത്രത്തിലോ വീട്ടിലോ വെച്ച് വിവാഹ നിശ്ചയം നടത്തും. തുടര്‍ന്നാണ് നാടകത്തിന്റെ തുടക്കം. വരനോടും വീട്ടിലെ എല്ലാ അംഗങ്ങളോടും വളരെ മാന്യമായി പെരുമാറും. ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണത്തില്‍ മയക്കാനുള്ള എന്തെങ്കിലും കലര്‍ത്തി ആഭരണങ്ങളും പണവും കൈക്കലാക്കി ഒളിച്ചോടുകയാണ് ഇവരുടെ സ്ഥിരം രീതി.
ഏപ്രില്‍ 20ന് സവായ് മധോപൂര്‍ നിവാസിയായ വിഷ്ണു ശര്‍മ അനുരാധ ശര്‍മ വിവാഹം കഴിച്ചു. ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നു. ബ്രോക്കര്‍ വഴിയാണ് വിവാഹം നടന്നത്. ബ്രോക്കര്‍ക്കും വിഷ്ണു പണം നല്‍കി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുരാധ 1.25 ലക്ഷം രൂപയുടെ ആഭരണങ്ങളും 30,000 രൂപയും അതേ വിലയുള്ള ഒരു മൊബൈല്‍ ഫോണുമായി ഒളിച്ചോടി. വായ്പയെടുത്താണ് വിഷ്ണു വിവാഹം നടത്തിയത്. ഉറക്ക ഗുളിക പോലെ എന്തോ തന്ന് തന്നെ ഉറക്കി കിടത്തിയാണ് ഭാര്യ വീട്ടില്‍ നിന്ന് മോഷണം നടത്തി വീട് വിട്ടിറങ്ങിപോയതെന്നും വിഷ്ണു പൊലീസിനോട് പറഞ്ഞു.

വിഷ്ണു പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സവായ് മധോപൂര്‍ പൊലീസ് അനുരാധയ്ക്ക് വേണ്ടി കെണിയൊരുക്കി. ഒരു കോണ്‍സ്റ്റബിളിനെ വരനായി നിര്‍ത്തിയാണ് പൊലീസ് ഇവരെ ട്രാപ്പിലാക്കിയത്. ഭോപ്പാലില്‍ വെച്ചാണ് അനുരാധ പസ്വാനെ അറസ്റ്റ് ചെയ്തത്..

Leave a Reply

Your email address will not be published. Required fields are marked *