പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂളിന് മുന്നില്‍ വൻ പ്രതിഷേധം. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രതിഷേധം ഉണ്ടായത്.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജ്ജുൻ (14) ആണ് വീട്ടില്‍ ജീവനൊടുക്കിയത്. ക്ലാസിലെ അദ്ധ്യാപിക അര്‍ജ്ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അദ്ധ്യാപിക അര്‍ജ്ജുനെ ഭീഷണിപ്പെടുത്തി. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
അതേസമയം, ആരോപണവിധേയായ അദ്ധ്യാപികയെ പിന്തുണച്ച് സ്കൂള്‍ അധികൃതരും രംഗത്തെത്തി. സാധാരണ അദ്ധ്യാപകർ വിദ്യാർത്ഥികളെ ശകാരിക്കുന്നതു പോലെ മാത്രമാണ് അദ്ധ്യാപിക അർജ്ജുനെ ശകാരിച്ചതെന്നും മരിച്ച വിദ്യാർത്ഥിക്ക് വീട്ടില്‍ നിന്നും സമ്മർദമുണ്ടായിരുന്നുവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.


