Blog

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ
ജൂൺ രണ്ടിന് ഉന്നതതലയോഗം.

തിരുവനന്തപുരം:രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ പ്രതിസന്ധി ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് വ്യക്തമാക്കി.

   തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും, ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

  തിരുവനന്തപുരം കോർപ്പറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും, ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

  തലസ്ഥാന നഗരിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ. മുരളീധരൻ, സി. പി. ജോൺ എന്നിവർ ജല വിഭവ  വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫു മായി ചർച്ച നടത്തി . ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും,  പരിഹാര നടപടികളും പരിശോധിക്കുന്നതിന് വേണ്ടിയും, ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടിയും, മൂന്നു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ജൂൺ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വച്ച് ഉന്നതതല യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *