സാൻ ഫ്രാൻസിസ്കോ: തുർക്കി- പരാഗ്വെ മത്സരത്തിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ച പരാഗ്വെ താരത്തിനു ചുവപ്പ് കാർഡ്.

പരാഗ്വെ താരം മിഗ്വേൽ അൽമിറോണിയാണ് റെഡ് കാർഡ് വാങ്ങി പുറത്തു പോയത്. ഈ ലോകകപ്പിനു മുന്നോടിയായി ഫിഫയും അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) ചില നിയമങ്ങൾ പുതിയതായി ചേർത്തിരുന്നു. ഈ നിയമം അനുസരിച്ച് ആണ് താരം പുറത്തായത്. കളത്തിൽ ഇരു ടീമുകളും തമ്മിൽ തർക്കമുണ്ടാകുമ്പോൾ എതിർ താരത്തെ നോക്കി വായ പൊത്തിപ്പിടിച്ച് സംസാരിക്കുന്നതിന് നിയമത്തിൽ വിലക്ക് ഉണ്ട്. ഇങ്ങനെ സംസാരിച്ചാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാനുള്ള അനുവാദവും നൽകിയിരുന്നു.
വാക്കുതർക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് ലോകകപ്പിൽ റെഡ് കാർഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വേൽ അൽമിറോൺ.
മത്സരം ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീണ്ടപ്പോൾ തുർക്കി താരം മെർട് മുൾഡറും മിഗ്വേലും തമ്മിൽ തർക്കമുണ്ടായി. അതിനിടെ മിഗ്വേൽ വായ പൊത്തിപ്പിടിച്ച് മുൾഡറോട് എന്തോ പറഞ്ഞു. പിന്നാലെ മിഗ്വേൽ വായ പൊത്തിപ്പിടിച്ച് സംസാരിച്ചത് മുൾഡർ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി മോണിറ്റർ പരിശോധന നടത്തി. വാർ പരിശോധനയിൽ നിയമ ലംഘനം ശരിവയ്ക്കപ്പെട്ടതോടെയാണ് താരത്തിനു പുറത്തു പോകേണ്ടി വന്നത്.

