കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു.

പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പരവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടില്‍ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും തീയണയ്ക്കാനോ വീടിനുള്ളിലേക്ക് പ്രവേശിക്കാനോ കഴിഞ്ഞില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയപ്പോഴേക്കും ഇരുവരും മരിച്ചു.
മകള്‍ക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇടയാടിയിലെ സ്വന്തം വീട്ടില്‍ നിന്ന് ശിവദാസൻ സംഭവദിവസം അമ്മയുടെ അടുത്തേക്ക് എത്തിയതായിരുന്നു.
പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മില്‍ മുൻപും വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.

