
വൈദ്യുതി നിയന്ത്രണം പതിനേഴു ദിവസം പിന്നിടുമ്പോഴും പ്രതിസന്ധി പരിഹരിക്കാനാകാതെ ഇരുട്ടിൽ തപ്പി കെ എസ് ഇ ബി. ഇന്നലെയും രാത്രി പന്ത്രണ്ട് മണിക്കിടെ വ്യത്യസ്‌ത സമയങ്ങളിൽ അര മണിക്കൂർ വീതം വൈദ്യുതി തടസമുണ്ടായി. കെ.എസ്.ഇ.ബി ചെയർമാനും ഡയറക്ടർ ബോർഡ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നാണ് സൂചന. ശരാശരി തൊള്ളായിരം മെഗാവാട്ടിൻ്റെ കുറവ് പ്രതീക്ഷിക്കുന്നതിനാൽ ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും.
മുംബൈയിലുള്ള കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യവും വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി ഓൺലൈനിൽ നിലവിലെ സ്ഥിതി ചർച്ച ചെയ്തു. കേന്ദ്ര വിഹിതവും റിയൽ മാർക്കറ്റും നോക്കിയാലും കഴിഞ്ഞ ദിവസങ്ങിലെ അധിക വൈദ്യുതി ലഭ്യത നാനൂറ് യൂണിറ്റ് കടന്നിട്ടില്ല. ഹിമാചൽ പ്രദേശ് നൽകാമെന്നേറ്റ 250 മെഗാവാട്ട് വൈദ്യുതി ലഭ്യതയുടെ സമയക്രമവും നിശ്ചയിക്കാനായില്ല.

