Blog

പോലീസ് കേസ്സെടുത്തു

അമൃത കോളജ് ഓഫ് നേഴ്‌സിങിലെ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം വിഫലമായി. അതിക്രമത്തില്‍ പോലിസ് കേസെടുത്തതോടെയാണ് സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. നഴ്‌സിങ് സ്‌കൂള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രണവ് കൃഷ്ണയുടെ (19) പരാതിയില്‍ അതേ കോളജിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥി മാവേലിക്കര സ്വദേശി സുജിത് കുമാര്‍ (22), മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് നായര്‍ (21) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ 12-നായിരുന്നു സംഭവം. പ്രണവ് കോളേജ് ഹോസ്റ്റലിലും പ്രതികള്‍ ഇടപ്പള്ളി പോണേക്കരയിലെ ഒരു വീട്ടിലുമാണ് താമസിച്ചിരുന്നത്. മറ്റ് രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പ്രണവ് കോളജില്‍ പരാതിപ്പെടുകയും അവരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന്റെ വൈരാഗ്യത്തില്‍ പ്രണവിനെ പ്രതികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ചേരാനല്ലൂര്‍ പോലിസ് പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പ്രണവ് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേരാനെല്ലൂര്‍ പോലിസ് കേസെടുത്തത്.

ഈ സംഭവം ആദ്യം മൂടിവെയ്ക്കാനാണ് അമൃത അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍, അതിക്രമികളായ വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്ത ഉടന്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.15ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ത്ഥിയുടെ പരാതി കോളേജില്‍ ലഭിച്ചത്. ഉടന്‍ തന്നെ കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേരുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ സംഭവം നടന്നത് പോണേക്കര മൈത്രി റോഡിലുള്ള ഒരു വീട്ടില്‍ വച്ചാണ്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 2 വിദ്യാര്‍ത്ഥികളെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റാഗിങിനെതിരെ ശക്തമായ നടപടികളാണ് കോളജിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചു വരുന്നതെന്നും അമൃത കോളജ് ഓഫ് നേഴ്‌സിങ് അധികൃതര്‍ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *