Blog

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് പ്രഥമ പരിഗണന. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് ഏറ്റവും വേഗത്തിലും കര്‍ശനമായും ശിക്ഷ ഉറപ്പാക്കും. ആവശ്യമായ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന നിരവധി തീരുമാനങ്ങളിലെ പ്രധാന ഘട്ടമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ല’ -മോദി കുറിച്ചു.

ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *