സിമന്റ് പുരട്ടിയ ജീരക വിത്തുകള്‍ വിൽപ്പനയ്ക്ക്. മധ്യപ്രദേശിലെ പ്രശസ്ത ബ്രാന്‍ഡായ ശിവ്പുജാരി ബ്രാന്‍ഡിന്റെ പേരിലാണ് ജീരകം വിപണിയിലെത്തിക്കുന്നത്.
സിമന്റും കെമിക്കലുകളും കളറും കൃത്രിമമായ സുഗന്ധവും ചേര്‍ത്തുള്ള ജീരക വിത്തുകളാണ് ജീരകമെന്ന പേരില്‍ വ്യവസായികൾ വില്‍ക്കുന്നത്. സംഭവത്തില്‍ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിതേഷ് സിങ്കാല്‍ അഥവാ ചാമ്പക്, മാ ഷീത്‌ല കോള്‍ഡ് സ്‌റ്റോറേജിന്റെ മാനേജര്‍ മനോജ്, ടിറ്റു അഗര്‍വാള്‍ എന്നിവർക്കെതിരെയാണ് കേസ്.
ബഹോദാപൂരിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ നിന്ന് 3.25 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 46 ചാക്ക് മായം ചേർത്ത ജീരകമാണ് പിടിച്ചെടുത്തത്. യഥാർത്ഥ ബ്രാൻഡഡ് ജീരകം കിലോയ്ക്ക് 250-450 രൂപയ്ക്ക് വിൽക്കുമ്പോൾ, വ്യാജ ഉൽപ്പന്നം കിലോയ്ക്ക് 150-180 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. കാഴ്ചയില്‍ യഥാര്‍ത്ഥ ജീരകത്തെ പോലെയിരിക്കുന്ന ജീരകങ്ങളാണിവ. മാത്രവുമല്ല പഴകിയതും ചീത്തയായതുമായ ജീരകം കെമിക്കല്‍ ഉപയോഗിച്ച് പുതിയത് പോലെ കാണിച്ച് വിപണിയില്‍ വില്‍ക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.


