കൊല്ലം. സ്കൂളിൽ വെച്ച് ഷോക്കേറ്റു മ രിച്ച തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് വീട് കൈമാറി. സഹപാഠി വലിച്ചെറിഞ്ഞ തന്റെ ചെരുപ്പ് എടുക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയപ്പോഴാണ് മിഥുന് ഷോക്ക് ഏറ്റത്. ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വപ്നഭവനം നിര്‍മ്മിച്ചത്. പടിഞ്ഞാറെ കല്ലടയില്‍ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിച്ച് നല്‍കിയത്. മിഥുന്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലമൊഴിച്ച് നാല് സെന്ററില്‍ മൂന്ന് മുറിയും സിറ്റ്ഔട്ടും ഹാളും അടുക്കളയും പൂജാമുറിയും അടങ്ങിയ ആയിരം സ്ക്വയര്‍ഫീറ്റുള്ള ഒരു വീട്. 20 ലക്ഷം രൂപ ചിലവില്‍ ആറ് മാസം കൊണ്ടാണ് നിർമ്മാണം പൂര്‍ത്തിയാക്കിയത്. വിദ്യഭ്യാസ മന്ത്രി ശ്രീ.വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സംസ്ഥാന കമ്മിറ്റി ഈ സംരംഭം ഏറ്റെടുത്തത്. “മിഥുന്റെ വീട്_ എന്റെയും” പദ്ധതിയിലൂടെയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, കൊടികുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, സുജിത്ത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാ ദേവി എന്നിവര്‍ പങ്കെടുത്തു…
“മിഥുന്‍ മോനേ നീ അന്ന് അനിയനോടും അമ്മൂമ്മയോടും ചുവരില്‍ ഒരു വീടിന്റെ പടം വരച്ചു പറഞ്ഞിരുന്നില്ലേ ഞാന്‍ വലുതാകുമ്പോള്‍ ഇതുപോലെ നല്ല ഭംഗിയുള്ള ഒരു വീട് വെക്കുമെന്ന്. നീ സ്വപ്നം കണ്ട അതേ വീട് ഇതാ ഒരുങ്ങിയിരിക്കുന്നു പക്ഷേ അത് കാണാന്‍ നീ ഇല്ലാതെ പോയല്ലോ മോനെ എന്ന ഒരു വിഷമം മാത്രം”


